ചുണ്ടിൽ കെടാതെരിയുന്ന
കൈപ്പുകലർന്ന ചൊല്ലാൽ
കടലാസ് മറിയുന്നു.
ഒടിഞ്ഞുമടങ്ങിനിവർന്നു
വീണ്ടും മലർന്നുമെണീറ്റും
വായിച്ചിരുന്ന നേരം.
പണ്ടെങ്ങോ നഷ്ട്ടമായൊരു
സുഹൃത്ത് പൊടുന്നനെ തോളിൽ
പിടിച്ച പോലെ ഞാൻ
കവിതയെ തിരിഞ്ഞു നോക്കുന്നു.
നൂറ്റാണ്ടുകൾക്കു ശേഷം
ചിന്തയിൽ പേന പിടിക്കുന്നു.
വികൃതമായ കൈയ്യക്ഷരത്തിൽ
വാക്കുകൾ തെളിയുന്നു.
വഴികൾ തെളിയുന്നു.
ഞാൻ യാത്രയ്ക്കൊരുങ്ങുന്നു.
ഒരു കുട്ടി
തന്റെ അമ്മേടെ ചൂടിലേക്ക്
മടങ്ങിയെത്തുന്ന പോലെ
ഓരോ തവണയും ഞാൻ
കവിതയിലേക്ക് മടങ്ങിയെത്തുന്നു.
ഏറ്റവും നല്ല ഉപമകൾ
ഒടുവിലത്തെ
കവിതയ്ക്ക്
വേണ്ടി മാറ്റി വെക്കുന്നു
പുരാതനമായൊരു വാരിയെല്ലിനുള്ളിൽ
അതെന്റെ ഓർമ്മയെ
കാത്തു സൂക്ഷിക്കുമെന്ന്
ഞാൻ വിശ്വസിക്കുന്നു.
ചുണ്ടിൽ ചൂണ്ട കൊരുക്കുന്നു.
യാത്ര തുടരുന്നു.

Leave a comment