അതിരാവിലെ,
സ്വപ്നത്തെക്കുറിച്ച് കവിത
എഴുതാനിരുന്നയെന്നെ
മേശയ്ക്കരികിലിരുന്നൊരു
സർപ്പം എത്തിനോക്കി.

നോട്ടം.
ദുർബലനായൊരു നായ
തന്റെ യജമാനനെ നോക്കും വിധം

ഞാനെഴുത്തു തുടർന്നു..
ഇന്നലെ രാത്രിയിരുട്ടിലിരുന്ന്
വെളിച്ചത്തെക്കുറിച്ചും
ഇപ്പോഴിതാ പുലരിവെട്ടത്തിരുന്ന് ഇരുട്ടിനെക്കുറിച്ചും..

രണ്ടിനും മധ്യേ ഒരു സർപ്പം,
ഭയത്തിന്റെ യവനിക.


കവിത തന്റെ വിരലു നീട്ടുന്നു
“ഭയക്കുന്നതെന്തിന്
നിന്റെ വീഥിയിൽ ചന്ദ്രനില്ലേ..
ആകാശത്തിലൂടെ ഭൂമിയിലെ
പാതകൾ വരയ്ക്കാനാകും..
നീ ധൈര്യമായ് കോർക്കൂ..”

ഞാൻ അനുസരണയുള്ള
ഒരു കുട്ടിയായ് അനുഗമിച്ചു.
ഭയം വിട്ടുപോകാതെ
കാലുകൾ വിറച്ചുകൊണ്ടിരുന്നു.
തലയുയർത്തിയപ്പോൾ അതാ
ആകാശത്തിൽ വഴികൾ തെളിയുന്നു,
എനിക്ക് മുന്നേ ചന്ദ്രൻ നടക്കുന്നു.
അതിന്റെ മുതുകിൽ ഏതോ
ഭാഷ കൊത്തിവെച്ചിരിക്കുന്നു.
ഞാൻ അക്ഷരം ചൊല്ലി പഠിച്ചു.
എന്റെ ഭയം കാലത്തിനൊപ്പം
ഇലപൊഴിച്ചു.
ഇലയെക്കുറിച്ചെഴുതാൻ പഠിച്ചു.

“നീ ഇത് കണ്ടോ…
നിനക്ക് മുന്നേയിഴഞ്ഞ പാമ്പുകളുടെ
തോലുകൾ..”

ഞാൻ നിലത്തേക്ക് നോക്കിയില്ലയെ- ങ്കിലുമെനിക്കെന്റെ നിഴലു
പൊഴിയുന്നത് കാണാമായിരുന്നു.

Leave a comment