നക്ഷത്രങ്ങളത്രമേൽ അനിവാര്യമാകുന്ന
രാത്രികളാണിത്
ഒന്നെങ്കിലും.
അഴിഞ്ഞാടുന്ന ഈ കാറ്റിലും
സ്വസ്ഥമായ
നീണ്ട ഉറക്കത്തിലേർപ്പെടുന്ന
മനുഷ്യരുടെ കപട
സ്നേഹത്തിലേക്കാട്ടിത്തുപ്പി-
യിറങ്ങിയോടുന്ന കുട്ടിയുടെ
വഴിയിലേക്ക്
നീണ്ട ഇരുട്ടിലൊരിത്തിരി നേരം,
ദൂരം, ഒന്നെങ്കിലും.
എനിക്കുറപ്പുണ്ട്
എൻ്റെ മരണ ശേഷം
നിങ്ങളെന്നെ തേടി വരും
മഴയ്ക്ക് ശേഷമുള്ള പ്രഭാതം പോലെ
കൂടുതൽ തെളിച്ചത്തിൽ
എൻ്റെ വാക്കുകൾ സ്വാഗതം ചെയ്യും
മറ്റൊന്നുമല്ല സ്നേഹത്തിനായ്
കൈനീട്ടിയ ഒരു കുട്ടിയുടെ
ഭാഷ മാത്രമാണതെന്ന്
എത്ര ലളിതമായിരുന്നതെന്ന് ഓർക്കും
ഇതേ ഭാഷയിൽ
വർഷങ്ങൾക്കപ്പുറമിരുന്ന്
പലരും എന്നോട് സംസാരിക്കുന്നു
ഞാൻ ചെവിയോർക്കുന്നു
കാലങ്ങൾക്കതീതമാണീ വേദന
കാലം പോലെ അനന്തവും
എൻ്റെ കണ്ണുകൾ ആർത്തിയോടെ
കൊത്തിയെടുക്കാൻ ആശിക്കുന്ന
കഴുകനിലാണെൻ്റെ പ്രതീക്ഷ
അതിൻ്റെ ആത്മാർത്ഥത എന്നെ
വിളിക്കുന്നു.
എനിക്കുറപ്പുണ്ട്
ഇത് നൂറ്റാണ്ടിൽ നിന്നും
നൂറ്റാണ്ടിലേക്ക്
കൈമാറപ്പെടുന്ന വേദനയാണ്
തുടക്കമില്ലാത്തതായ
കാര്യങ്ങൾക്കൊടുക്കമില്ലാത്ത പോലെ
ഇത് കൈമാറപ്പെടുന്നു
മരിച്ചവർ എവിടെയും
പോകുന്നില്ല
പ്രതേകിച്ചും കവികൾ
നാശം.
അവരെൻ്റെ തലയിൽ മറ്റുള്ളവർക്ക്
വിരുന്ന് നൽകുന്നു
മെഴുതിരിവെട്ടത്ത് വില കുറഞ്ഞ
മദ്യത്തിൻ്റെ ലഹരിയിൽ
കവിതകൾ ഉരുവിടുന്നു
ഞാൻ സ്ഥിരമായ് കാലുനീട്ടിയിരിക്കാറുള്ള
രാത്രിയുടെ ഒരു നേരമുണ്ട്
ഹാർമോണിയത്തിൻ്റെ നിഴലുകൾ
പോലെ വാതിലുകളിൽ ജനാലകളിൽ
ആരോ തഴുകികൊണ്ടിരിക്കും
ഒരു കവിതയും തൊടാതെ
നിറങ്ങളിലുപ്പ് കലരാതെ
ഹൃദയത്തിൻ്റെ വറ്റിപ്പോയ ചാലുകളിൽ
മണൽ കാറ്റ് ഉരുണ്ടു പോകുന്നതും
ചെവിയോർത്ത് നീണ്ടിരുന്ന്
സ്വപ്നങ്ങൾ കാണും.
അവ യാഥാർത്ഥ്യമാകുമോ എന്ന വ്യാകുലതയില്ല
പക്ഷേ…
കണ്ട് കണ്ട്
രാത്രിയാകാശത്തിൽ നിന്നുമാദ്യമായ്
ഒരു നക്ഷത്രമടർന്നുവീഴുമെങ്കിലോ
സ്വപ്നങ്ങളില്ലാത്തൊരിടത്തിലെ
പ്രഭാതത്തിലേക്കുണരുമെങ്കിലോ.