പതിവ് പോലെ,
നിനക്ക്.
മുള്ളോള് മാത്രമുടയാത്ത.
പനീർചെടി,
തലേൽ തിരുകാൻ,
പാതിവെന്ത രാത്രികളെ
ഉണ്ടയോർമ്മക്ക്.
വേർത്തുവേർത്തൊരാകാശം
ഇടുപ്പീന്ന് തെന്നി വീണ
വേനലിന്റെ,
ഒരളുക്കിൽ മൂടിവെച്ച
പെണ്ണോർമ്മയിൽ.
അപ്രതീക്ഷിത-
മാറ്റങ്ങളാണോർമ്മകളുടെ
വാഹകർ.
മച്ചിടിയ്യോന്നയാദീല്
മേഘത്തിനു
തട്ടടിക്കുന്ന കുട്ടിയുടെ
കല്പ്നയിലാണ്
ഞാനിപ്പോൾ.
സർവ്വതും അതേപടി
നിലനിന്നിരുന്നെങ്കിൽ.

രാത്രി(ക്ലീഷെ) –
ഒറ്റയ്ക്കെന്ന് പറയുമ്പോൾ
ആന്തരാർത്ഥങ്ങൾ ഒന്നുമില്ലാതെ
തീർത്തും ഒറ്റയ്ക്ക്.
പൂർവികരുടെ കാൽപാടുകളിലൂടെ
ഒരിഞ്ച് തെറ്റാതെ നടക്കുമ്പോൾ
മുന്നില് ദിക്കറിയാത്തളവിലിരുട്ട്.
കയ്യിലിരുന്നു പൊള്ളിയ
സിഗരറ്റിന്റെ ചിന്തേല്,
ഒടുങ്ങിയതിന്റെ ചിന്തേല്
തിരിഞ്ഞു നോക്കുമ്പോ
കാൽപാടുകൾക്കരികിൽ
കണ്ട വെളിച്ചത്തെ,
വെളിച്ചത്തുലാത്തുന്ന
പുകവലയെ കാൺകെ
നിന്നെയോക്കാതിരിക്കുന്നതെങ്ങനെ.

ഏകാന്തത തേച്ചു
മിനുക്കിയ ചുവരുകളുള്ള
വാടകമുറിയുടെ
ഗന്ധത്തിലേക്ക് മടക്കം.
ഷവറിലൂടെ തണുത്ത
നീരൊഴുക്കിന്റെ താളത്തിൽ
ചിലയുള്ളൊഴുക്കുകൾ.
സർവ്വതും അദൃശ്യമായ
ഒഴുക്കിലാണ്.
ഇരുട്ടിന്റെ നിശബ്ദതയിൽ
ഒഴുക്കിന്റെയൊലികൾ
വ്യക്തമായി കേൾക്കാ-
മെന്നത് രാത്രിയെ
ഒരേ നേരം
പ്രിയപ്പെട്ടതും
പേടിപ്പെടുത്തുന്നതുമാക്കുന്നു.
രാവ് കുറുകുന്ന മച്ചില്
നിലാവും ചുമന്ന് ഇരുട്ട്
പറ്റാനാകാതെ ഉറുമ്പുകൾ,
ദിക്കറിയാ കിനാവ്
നമ്മുടേത്,എന്റേത്.

പുലർച്ചെ-
അരക്ഷിതത്വത്തിന്റെ രാത്രി
ഒടുങ്ങുമ്പോൾ,
കിടക്കയ്ക്ക് ഭാരം
നിലത്ത് ഒരു കാള രാത്രിയുടെ
അടയാളം.
തലയെരിഞ്ഞ് തെറിച്ച
ചാരം, വിചാരം.
പരസ്പരം കണ്ടുമുട്ടാത്ത
രണ്ടരുവിയെ പോലെ
നമ്മളെ പോലെ
ഇയർഫോണിന്റെ
രണ്ടതിരുകളിലേക്ക്
പാട്ടൊഴുകുന്നുണ്ട്
ഉന്മാദത്തിനതിരുകളുണ്ട്.
ഒരാൾ
പാട്ട് മറന്നതറിയാതെ
മറ്റെയാൾ
പാടിക്കൊണ്ടേയിരിക്കുന്നു.

Leave a comment